റിയാദ്: താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം ബാലരാമപുരം സ്വദേശി എസ്. ജി. അനുരാഗിന്റെ (40) മൃതദേഹം നാട്ടിലെത്തിച്ചു. താന്നിമൂട് അവണകുഴി കൊല്ലം വിളാകം എസ്ജി നിവാസിൽ പരേതരായ ശശിധരൻ - ഗിരിജ ദേവി ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ ഏഴ് വർഷമായി ദവാദ്മിയിൽ ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്ന അനുരാഗ് താമസസ്ഥലത്ത് ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ദവാദ്മി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അനുരാഗിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ കേളി കലാ സാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും കേളി ഏരിയാ കമ്മിറ്റിയും സംയുക്തമായി പൂർത്തീകരിച്ചു.
അനുരാഗിന്റെ സഹപ്രവർത്തകരുടേയും മറ്റു സുഹൃത്തുക്കളുടേയും സഹകരണത്തോടെ എയർ ഇന്ത്യ വിമാനത്തിൽ റിയാദിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം വഴി വീട്ടിലെത്തിച്ചു.
ഭാര്യ: രമ്യ. മക്കൾ: ആദിത്യൻ, അനാമിക.